വിക്സ്, അമൃതാഞ്ജൻ എന്നിവ കുട്ടികളിലും ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇത് വായിക്കുക
വിക്സ്, അമൃതാഞ്ജൻ എന്നിവ കുട്ടികളിലും ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇത് വായിക്കുക
തൃശൂർ മെഡിക്കൽ കോളേജ് കുട്ടികളുടെ വിഭാഗം തലവൻ ഡോ.പുരുഷോത്തമൻ സർ എഴുതുന്നു..
ബാങ്ക്ലൂരിൽ നാല് പ്രശസ്ത ന്യൂറോളജിസ്റ്സ്, (അതിലൊരാൾ മലയാളി ,ഡോക്ടർ തോമസ് മാത്യു )
ചുരുക്കത്തിൽ പ്രബന്ധത്തിന്റെ ഉള്ളടക്കം ഇതാണ്
“യൂക്കാലിപ്‌സ് ഉപയോഗം അപസ്മാര ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അങ്ങനെ ഒരു സാധ്യത പലപ്പോഴും തിരിച്ചറിയാതെ പോവുന്നു. ഈയവസ്ഥ നീണ്ടു നിൽക്കുന്ന അപസ്മാര രോഗമായി കണക്കാക്കി പലപ്പോഴും നീണ്ട കാലത്തേക്ക് അപസ്മാരത്തിനുള്ള മരുന്നുകൾ നിർദ്ദേശിക്കപ്പെടുന്നു.”
ആധുനിക മലയാളിയുടെ മുഖമുദ്ര ഏതെന്നു ചോദിച്ചാൽ ,”കെമിക്കൽ ഫോബിയ” എന്ന് പറയേണ്ടി വരും.
ഒരു പരിധി വരെ കുറച്ചു സെലിബ്രിറ്റികളും അതിലേറെ “ഈ ഫോബിയയെ എങ്ങനെ വിറ്റു കാശാക്കാം “എന്ന കുറുക്കന്റെ ബുദ്ധിയുള്ള ബിസിനസ്സുകാരും ആണ്ഇതിന് പുറകിൽ.
. ഓർഗാനിക് എന്ന് ലേബൽ ഒട്ടിച്ചാൽ ആനപ്പിണ്ടവും ഇവിടെ ചൂടപ്പം പോലെ വിറ്റുപോവും
പക്ഷെ ഇപ്പോഴും കെമിക്കൽ എന്ന് മലയാളി അംഗീകരിച്ചു കൊടുത്തിട്ടില്ലാത്ത ചിലതുണ്ട്.
1 . “പോയിസൻറെ സൂചി” . മറ്റേതു വാക്സിനും എടുക്കാൻ നമ്മൾ അവരുമായി ഗുസ്തി കൂടണം .പക്ഷെ പോയിസൻറെ സൂചി ചോദിച്ചു വാങ്ങും, ചിലപ്പോ മാസത്തിൽ ഒന്ന് വെച്ച് പോലും.
2 . യൂക്കാലി, വിക്സ്, അമൃതാഞ്ജൻ.ടൈഗർ ബാം.
നാട്ടും പുറങ്ങളിൽ പണ്ട് പല സാധനങ്ങളും ഞങ്ങൾ വാങ്ങിച്ചിരുന്നത് തലച്ചുമടായി വിളിച്ചു പറഞ്ഞു കൊണ്ട് പോവുന്നവരോടായിരുന്നു.
അലൂമിനിയ പാത്രങ്ങളും,മൺപാത്രങ്ങളും ,വളയും മാലയും
കമ്പിയഴികൾക്കിടയിലൂടെ എത്തിനോക്കുന്ന തത്തയുമായി എത്തുന്ന കൈ നോട്ടക്കാരികൾ
അത് പോലെ കൊച്ചു പെട്ടി തൂക്കി വരുന്ന ‘കാക്കാമാരെ’ ഓർക്കുന്നു.
വീതിയുള്ള അരപ്പട്ടയും,നീണ്ട താടിയുള്ള കൂട്ടര് .അയൽവക്കത്തെ വീട്ടിൽ കയറി ,ആയിശത്തായുടെ കയ്യിൽ സാമ്പിളിയായി അത്തറ് പുരട്ടി കൊടുക്കുന്നത്.
ഒരു പാട് കുഞ്ഞു കുപ്പികൾ .
ആ നാളുകൾ കഴിഞ്ഞാണ് ബസ് സ്റ്റാൻഡിൽ ‘സർവ്വ രോഗ സംഹാരിയായ’ യൂക്കാലി വിൽക്കുന്നത് കണ്ടത്.
‘ഓരോ വീട്ടിലും അവശ്യം കരുതി വെക്കേണ്ട ഒന്ന്’ എന്ന മൂപ്പരുടെ വാചാലതയിൽ ചുട്ടപ്പം പോലെ വിറ്റുപോയ യൂക്കാലിയുടെ മണം എനിക്കിഷ്ട്ടായി.
അത് കഴിഞ്ഞു ഏറെ കൊല്ലം കഴിഞ്ഞാണ് എന്തിനും ഏതിനും പ്രയോഗിക്കപ്പെടുന്ന മറ്റൊന്ന് മലയാളി കൈനീട്ടി സ്വീകരിച്ചത്.
“വിക്സ്”.
ജലദോഷത്തിനു,ചുമക്കു,നെഞ്ചു വേദനക്ക്, അത് പോലെ എവിടെയും പ്രയോഗിക്കാവുന്ന ഒന്ന്.
ഒരു ഫാഷൻ പോലെ കയ്യിൽ കൊണ്ട് നടക്കുന്നവരും, നെറ്റിയിലും നെഞ്ചിലും ഇടക്കിടക്കും മൂക്കിലേക്ക് മണപ്പിക്കുന്നവരെയും ഒക്കെ ഇത്തിരി ബഹുമാനത്തോടെ നോക്കി നിന്നിരുന്നു അന്ന്
എന്തായാലും അക്കാലത്തു പനിയും ജലദോഷവും ഒക്കെ വരുമ്പോ കുരുമുളകും ചുക്കുകാപ്പിയും ഒരു കമ്പിളിപ്പുതപ്പും മാത്രമേ ഞങ്ങൾക്ക് കിട്ടിയുള്ളൂ.
ഇത് ദൃശ്യ മാധ്യമങ്ങൾ വരുന്നതിനു മുൻപത്തെ കാര്യം.
അതിനപ്പുറം അഞ്ച് പതിറ്റാണ്ടായി ജനം നെഞ്ചേറ്റി നടക്കുന്ന ഒന്നാണ് വിക്സ്. പഴയ രീതിയിൽ യൂക്കാലി ഇന്ന് വീടുകളിൽ കരുതി വെക്കുന്നത് കുറഞ്ഞു.
ജനം അംഗീകരിച്ചു നെഞ്ചേറ്റിയ സാധനം നെഞ്ചിലൊന്നു പുരട്ടിയതിനെയോ മൂക്കിൽ മണപ്പിച്ചതിനെയോ കുറ്റം പറയാറില്ല ഞാൻ
വൈദ്യ വിദ്യാർത്ഥി ആയിരുന്നപ്പോഴും അധ്യാപകൻ ആയ നാളുകളിലും. “അതിന്റെ ആവശ്യം ഉണ്ടോ? ,അതിനു വേണ്ടി ചെലവാക്കുന്ന കാശിനു മറ്റെന്തെല്ലാം ചെയ്യാം “എന്നൊക്കെ വെറുതെ വാദിച്ചു നേരം കളയാതെ “അവരുടെ വിശ്വാസം അങ്ങനെ തന്നെ നിന്നോട്ടെ “ എന്ന നിലപാടായിരുന്നു.
ആയിടെ ഒരു മൂന്നു വർഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. ഐ സി യുവിൽ ഡ്യൂട്ടി എടുക്കുന്ന ദിവസങ്ങളിൽ മാസത്തിൽ രണ്ടു തവണ എങ്കിലും കുട്ടികളെ കൊണ്ട് വരും നിലയ്ക്കാത്ത അപസ്മാരം.
ചോദിച്ചു വരുമ്പോ അവര് പറയും “കുഞ്ഞിന് ആസ്ത്മ ആയിരുന്നു സർ , . അത് ( ) വൈദ്യരുടെ അടുത്ത് കൊണ്ട് പോയി ‘ മുള്ളെലി തൈലം’ കഴിച്ചു.അത് പതിവായപ്പോ ആണ് കാര്യം തിരക്കിയത്. മുള്ളെലി തൈലത്തിൽ അടങ്ങിയിരിക്കുന്ന കർപ്പൂരം.ആണ് വില്ലൻ.
കർപ്പൂരം ഇത്തരം ഒരു കാര്യം ഉണ്ടാക്കുന്നത് അറിയില്ലായിരുന്നു
കുട്ടിയായിരുന്നപ്പോ പൂജയും കഴിഞ്ഞു അവിലും മലരും പങ്കു വെച്ച് കിട്ടുമ്പോൾ അതിലെ തുളസിയിലയും പൂക്കളും പെറുക്കി കളയും , കൽക്കണ്ടവും പഴവും തിന്നും. ഇടയിൽ കൽക്കണ്ടം പോലെ മറ്റൊന്ന് കാണും .വിളക്ക് കത്തിക്കുന്നതിനു വെക്കുന്ന കർപ്പൂരം മലരിൽ പെട്ട് പോയത് തിരിച്ചറിയാമായിരുന്നു അന്ന്..അത് പെറുക്കി കളഞ്ഞു ശാപ്പിടും.
തൃശൂരിൽ വന്ന ശേഷം പലപ്പോഴും കർപ്പൂരം ‘കഴിച്ചു പോയി ‘ അപസ്മാരം ആയി കുഞ്ഞുങ്ങളെ കൊണ്ട് വരാറുണ്ട്.ആരും അടിപെട്ടുപോയതായി ഓർമ്മയിൽ ഇല്ല.
ഇതൊക്കെ കഴിഞ്ഞാണ് ഈയിടെ ‘പോയിസണിംഗ് കേസുകളെക്കുറിച്ചു ഒരു പ്രബന്ധം അവതരിപ്പിച്ചു കേട്ടത് ,.കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്റെൻസീവ് കെയർ യൂണിറ്റിൽ ഉണ്ടായ അനുഭവങ്ങൾ ഡോക്ടർ ജയകൃഷ്ണൻ പങ്കു വെച്ചപ്പോ ആണ് വീണ്ടും ;വിക്സ് ‘ തിരിയെ എത്തിയത് മനസ്സിലേക്ക്
നിർത്താത്ത ചുമ വരുമ്പോ വിക്സ് എടുത്തു നെഞ്ചിലും മൂക്കിലും തേച്ചത് പോരാതെ ഇത്തിരി വായിലേക്കും കൊടുത്തപ്പോ ഫിറ്റസ് അടിച്ചു കൊണ്ട് വന്ന കഥ.
എല്ലാരും നെഞ്ചേറ്റിയ ഈ ബാമുകളുടെ ഉള്ളടക്കം അപ്പോഴാണ് നോക്കിയത്
വിക്സ് . Camphor 4.7 %
Eucaliptus oil 1.2%
അമൃതാഞ്ജൻ Camphor 10%
Salicilic acid 14%
കാംഫറിന്റെ അനുവദനീയ പരമാവധി ലെവൽ പരമാവധി 11 %
ഇത്രയും സാലിസിലിക് ആസിഡ് കുഞ്ഞുങ്ങളുടെ നേരിയ ചർമ്മത്തിൽ പുരട്ടുന്നതും ദോഷം ചെയ്യും.
നേർത്ത ചർമ്മമുള്ള കുഞ്ഞുങ്ങളിൽ ഒരു പാട് ഏറെ നേരം പുരട്ടി വെക്കുമ്പോഴോ,തൊലി പോയ മുറിവുള്ള ഭാഗങ്ങളിൽ പുരട്ടി വെക്കുമ്പോഴോ ഇത് ഉള്ളിലേക്ക് ആഗിരണം ചെയ്യപ്പെടാം. അറിയാതെയോ അറിഞ്ഞോ വായിലേക്ക് ചെന്നാലും അപകടങ്ങൾ ഉണ്ടാവാം.
ഇത് സാധൂകരിക്കുന്ന പഠനം ആണ്
അടിയുറച്ചു പോയ ഒരു വിശ്വാസത്തെ ആണ് ചോദ്യം ചെയ്യപ്പെടുന്നത്
ഒരു സംസ്കാരത്തെ ആണ് തള്ളിപ്പറയുന്നത്
നോക്കിയും കണ്ടും ചെയ്തില്ല എങ്കിൽ നാനാദിശകളിൽ നിന്നും കല്ലേറ് വരും എന്ന പേടിയോടെ ആണിത് കുറിക്കുന്നത്.
എഴുതിയത് : Purushothaman Kuzhikkathukandiyil
Leave a Comment